കണ്ണൂരില്‍ വനിതാ പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊന്നു; പിതാവിനും ഗുരുതര പരുക്ക്

Follow the FOURTH PILLAR LIVE channel on WhatsApp 

കണ്ണൂര്‍: വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കരിവള്ളൂര്‍ പലിയേരി ദിവ്യശ്രീയാണ് മരിച്ചത്. കണ്ണൂര്‍ കരിവെള്ളൂരില്‍ വ്യാഴാഴ്ച വൈകീട്ടാണ് ക്രൂരമായ കൊലപാതകം നടന്നത്. ആക്രമണം നടത്തിയ ഭര്‍ത്താവ് രാജേഷിനെ കണ്ണൂര്‍ പുതിയ തെരുവിലെ ബാറില്‍ നിന്ന് പൊലീസ് പിടികൂടി.

കാസറഗോഡ് ചന്തേര പൊലീസ് സ്റ്റേഷനിലെ സി.പി.ഒ. ആണ് മരിച്ച ദിവ്യശ്രീ. ദിവ്യശ്രീയും രാജേഷും തമ്മില്‍ ദാമ്പത്യപ്രശ്നങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ കുറേ നാളായി ഇരുവരും അകന്നുകഴിയുകയായിരുന്നുവെന്നാണു വിവരം.

ദിവ്യശ്രീ

ദിവ്യശ്രീയുടെ വീട്ടിലെത്തിയ രാജേഷ് കൊടുവാള്‍ ഉപയോഗിച്ചു വെട്ടുകയായിരുന്നു. മുഖത്തും കഴുത്തിനും ഗുരുതരമായി പരുക്കേറ്റ ദിവ്യശ്രീയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ദിവ്യശ്രീയുടെ അച്ഛന്‍ വാസുവിനും വെട്ടേറ്റു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ രാജേഷ് ഓടിരക്ഷപ്പെടുകയായിരുന്നു. കഴുത്തിനും വയറിനും വെട്ടേറ്റ വാസുവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആസൂത്രിത കൊലപാതകമാണ് അരങ്ങേറിയതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

Recent Articles

Related Articles

Special