Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: ബംഗാളി നടിയുടെ പീഡനപരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു. രഞ്ജിത് മാത്രമാണ് കേസിൽ പ്രതി. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് കുറ്റപത്രം നൽകിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷമെടുത്ത കേസുകളിലെ ആദ്യ കുറ്റപത്രമാണിത്.
കോസ്റ്റൽ എ.ഐ.ജി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘമാണ് കേസ് അന്വേഷിച്ചത്. 2009ൽ പാലേരി മാണിക്യം സിനിമയുടെ ചർച്ചയ്ക്കായി കടവന്ത്രയിലെ ഫ്ളാറ്റിൽ വിളിച്ചുവരുത്തിയശേഷം തനിക്കുനേരെ അതിക്രമം ഉണ്ടായെന്നാണ് നടിയുടെ പരാതി. ഇതിൽ എറണാകുളം നോർത്ത് പൊലീസ് ഓഗസ്റ്റ് 26ന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് 82-ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്.
36 സാക്ഷികളുടെ പട്ടികയും അന്വേഷണസംഘം കുറ്റപത്രത്തിനൊപ്പം നൽകിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കുക, സ്ത്രീയുടെ വ്യക്തിത്വം മാനിക്കാതെ കടന്നുകയറിയുള്ള ഇടപെടൽ തുടങ്ങിയ കുറ്റങ്ങളാണ് രഞ്ജിത്തിനുമേൽ ചുമത്തിയിരിക്കുന്നത്.