29 C
Trivandrum
Tuesday, February 11, 2025

ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റു ചെയ്യണമെന്ന് നവീനിന്റെ ഭാര്യ

പത്തനംതിട്ട: എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യക്ക് മുൻകൂർ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി വിധി ആശ്വാസമെന്ന് നവീനിന്റെ ഭാര്യയും കോന്നി തഹസിൽദാറുമായ മഞ്ജുഷ പ്രതികരിച്ചു. ഞങ്ങളുടെ ജീവിതം നശിപ്പിച്ച ആ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും അവർ പറഞ്ഞു. നവീൻ ബാബുവിന്റെ മരണത്തിനുശേഷം ആദ്യമായാണ് മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചത്.

വിധിയിൽ സന്തോഷമില്ല ആശ്വാസമാണ്. ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഇതുവരെ അത്തരമൊരു നീക്കമുണ്ടായിട്ടില്ലെന്നും മഞ്ജുഷ ചൂണ്ടിക്കാട്ടി. പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയെയും അധിക്ഷേപ പരാമർശം നടത്താൻ ദിവ്യക്ക് അവസരം നൽകിയ ജില്ല കലക്ടറുടെ നടപടിയെയും മഞ്ജുഷ രൂക്ഷമായി വിമർശിച്ചു.

യാത്രയയപ്പ് യോഗത്തിൽ അധിക്ഷേപ പരാമർശം പാടില്ലായിരുന്നുവെന്ന് പറഞ്ഞ് കളക്ടർക്ക് ഇടപെടാമായിരുന്നു. പ്രാദേശിക ചാനലിനെ വിളിച്ച് വരുത്തി വിഡിയോ റെക്കോഡ് ചെയ്യിപ്പിച്ചു. ഇതിലൊന്നും കലക്ടർ ഇടപെട്ടില്ല.

റവന്യു വകുപ്പിൽ ഏറ്റവും മികച്ച രീതിയിൽ ജോലി ചെയ്യുന്ന ജീവനക്കാരാനാണ് നവീൻ ബാബു. തൻറെ ഭർത്താവായത് കൊണ്ട് പറയുന്നതല്ല. താനിപ്പോൾ കോന്നി തഹസിൽദാറായി ഇരിക്കുന്നു. ഓരോ ദിവസവും അദ്ദേഹത്തെ വിളിച്ച് സംശയങ്ങൾ ദൂരീകരിക്കാറുണ്ടായിരുന്നു.

മേലുദ്യോഗസ്ഥർക്ക് അദ്ദേഹത്തെ കുറിച്ച് അറിയാം. ദിവ്യ ഐ.എ.എസും പി.ബി.നൂഹ് ഐ.എ.എസും ഉൾപ്പെടെയുള്ളവർ അത്തരത്തിലുള്ള അനുഭവം പറഞ്ഞത്. ഫയലെല്ലാം കൃത്യമായി നോക്കി നൽകുന്ന ആളാണ്. വിവാദ പമ്പിന്റെ എൻ.ഒ.സിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തന്നോട് പറഞ്ഞിട്ടില്ലെന്നും മഞ്ജുഷ പറഞ്ഞു.

യാത്രയയപ്പ് യോഗത്തിൽ ഇത്തരമൊരു സംഭവം ഉണ്ടായതിന്റെ വിഷമം ഫോണിൽ പറഞ്ഞിരുന്നു. അപ്പോഴാണ് ഫയലിന്റെ കാര്യം പറഞ്ഞത്. മനഃപൂർവം വൈകിപ്പിച്ചിട്ടില്ല എന്ന് എല്ലാവർക്കും അറിയാം. സ്വഭാവികമായ നടപടികളുടെ കാലതാമസം മാത്രമാണ് ഉണ്ടായത്. ജീവനൊടുക്കിയതായിരുന്നെങ്കിൽ ആത്മഹത്യ കുറിപ്പ് ഉണ്ടാകേണ്ടതായിരുന്നു. ബന്ധുക്കൾ എത്തും മുൻപ് പോസ്റ്റ് മോർട്ടവും ഇൻക്വസ്റ്റും നടത്തിയെന്നും നിയമപരമായി ഏതറ്റം വരെയും പോകുമെന്നും അന്വേഷണം ശരിയായ ദിശയിൽ ആണോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും മഞ്ജുഷ പറഞ്ഞു.

Follow the FOURTH PILLAR LIVE channel on WhatsApp 

Recent Articles

Related Articles

Special

Enable Notifications OK No thanks