കാസറഗോഡ്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങൾ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ 154 പേർക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റവരിൽ എട്ടുപേരുടെ നില ഗുരുതരമാണെന്ന് ജില്ലാ കളക്ടർ ഇമ്പശേഖർ പറഞ്ഞു.
Follow the FOURTH PILLAR LIVE channel on WhatsApp
സന്ദീപ് എന്നയാളുടെ നില അതീവഗുരുതരമാണ്. 80 ശതമാനം പൊള്ളലേറ്റ് അതീവ ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ പുലർച്ചെ പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തിൽ പരിക്കേറ്റ് ആകെ 97 പേരാണ് ചികിത്സയിലുള്ളത്.
അർധരാത്രി 12ഓടെ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിൻറെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടമുണ്ടായത് കളിയാട്ട മഹോത്സവത്തിനിടെ പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി പടക്കങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്ത് വീണതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ കേസെടുത്ത പൊലീസ് അഞ്ചൂറ്റമ്പലം വീരർകാവ് കമ്മിറ്റി പ്രസിഡൻറിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തു.
അപകടം നടന്നസ്ഥലത്ത് നൂറുകണക്കിന് ആളുകളാണ് ഉണ്ടായിരുന്നത്. പൊള്ളലേറ്റതിന് പുറമെ തിക്കിലും തിരക്കിലും പെട്ടും നിരവധി പേർക്ക് പരിക്കേറ്റു.
പടക്കങ്ങൾ സൂക്ഷിച്ചത് അനുമതിയില്ലാതെയാണെന്ന് ജില്ലാ കളക്ടർ ഇമ്പശേഖർ വ്യക്തമാക്കി. മിനിമം അകലം പാലിക്കാതെയാണ് പടക്കം പൊട്ടിച്ചത്. 100 മീറ്റർ വേണമെന്നാണ് നിയമം. രണ്ടോ മൂന്നോ അടി അകലെ വച്ച് പടക്കം പൊട്ടിച്ചു. പടക്കങ്ങൾ പൊട്ടിക്കുന്നതിൻറെ സമീപത്ത് തന്നെ പടക്കങ്ങൾ സൂക്ഷിച്ചതാണ് അപകടകാരണം. സ്ഥലത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ചുവെന്നും ജില്ലാകളക്ടർ പറഞ്ഞു.
മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിൻറെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്. തെയ്യം മഹോത്സവത്തിനായി പൊട്ടിക്കുന്നതിനായി കൊണ്ടുവന്ന ഓലപടക്കങ്ങളും മറ്റു പടക്കങ്ങളും ബോക്‌സുകളിലായി സൂക്ഷിച്ചുവെച്ചിരുന്നു. ക്ഷേത്രത്തിന് സമീപമുള്ള കലവറയിലാണ് ഇത് സൂക്ഷിച്ചിരുന്നത്. ഇതിലേക്ക് പടക്കം പൊട്ടിയിലുള്ള തീപ്പൊരി വീണതോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 1500ലധികം പേർ തെയ്യംകെട്ട് മഹോത്സവത്തിന് എത്തിയിരുന്നു.