Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ഇന്റലിജൻസ് എ.ഡി.ജി.പിയായി പി.വിജയനെ സർക്കാർ നിയമിച്ചു. മനോജ് എബ്രഹാം ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായി മാറിയ ഒഴിവിലാണ് നിയമനം.
എ.ഡി.ജി.പി. എം.ആർ.അജിത് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുമ്പ് ഐ.ജിയായിരുന്നപ്പോൾ വിജയൻ സസ്‌പെൻഡ് ചെയ്യപ്പെട്ടിരുന്നു. എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുമായുള്ള യാത്രാവിവരങ്ങൾ പുറത്തായത് വിജയൻ വഴിയെന്നായിരുന്നു അജിത് കുമാറിന്റെ റിപ്പോർട്ട്. സസ്‌പെൻഷൻ പിൻവലിച്ചതിനു പിന്നാലെയാണ് വിജയന് എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്കിയത്.
നിലവിൽ കേരള പൊലീസ് അക്കാഡമി ഡയറക്ടറാണ് വിജയൻ. അദ്ദേഹത്തിനു സ്ഥാനമാറ്റം വന്നതോടെ ഐ.ജി. എ.അക്ബറിന് അക്കാഡമി ഡയറക്ടറുടെ അധികച്ചുമതല നല്കിയിട്ടുണ്ട്.
1999 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ വിജയൻ തീവ്രവാദ വിരുദ്ധ സേനയുടെ തലവനായിരുന്നു. ബുക്ക് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി, സ്റ്റുഡന്റ് കേഡറ്റ് നോഡൽ ഓഫീസർ തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.