ബംഗാളില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ നേരിട്ടത് ക്രൂരപീഡനം

Follow the FOURTH PILLAR LIVE channel on WhatsApp 

കൊല്‍ക്കത്ത: ബംഗാളില്‍ ആര്‍.ജി.കര്‍ മെഡിക്കല്‍ കോളേജില്‍ ക്രൂര ബലാത്സംഗത്തിനിരയായി ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത്. വനിതാ ഡോക്ടര്‍ നേരിട്ടത് ക്രൂരപീഡനമെന്നാണ് വ്യക്തമായിട്ടുള്ളത്.

സ്വകാര്യഭാഗങ്ങളില്‍ ക്ഷതവും രക്തസ്രാവവും ഉണ്ടായിരുന്നു. ക്രൂരപീഡനത്തിന് ശേഷം പ്രതി സഞജയ് റോയ് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കൊല്‍ക്കത്ത പൊലീസില്‍ വൊളന്റിയറായിരുന്നു പ്രതി.

കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ രണ്ട് കണ്ണുകളില്‍ നിന്നും വായില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു. മുഖത്തും സ്വകാര്യ ഭാഗങ്ങളിലും ആഴത്തിലുള്ള ക്ഷതമേറ്റിട്ടുണ്ട്. ഇടതു കാലിനും വയറ്റിലും വലത് കൈയിലും മോതിരവിരലിലും ചുണ്ടുകളിലും മുറിവേറ്റിരുന്നു. ബലപ്രയോഗത്തിനിടെ യുവതിയുടെ കണ്ണട പൊട്ടിച്ചിതറുകയും ഇവ കണ്ണില്‍ തുളച്ചു കയറുകയും ചെയ്തു.

ബലപ്രയോഗത്തിനിടെ പ്രതി യുവതിയുടെ തല ചുമരില്‍ ഇടിച്ചു. ശബ്ദമുണ്ടാക്കാതിരിക്കാന്‍ വാ പൊത്തിപ്പിടിച്ചു. എതിര്‍ക്കുന്തോറും മര്‍ദ്ദനം തുടര്‍ന്നു കൊണ്ടേയിരുന്നു. അതിക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബംഗാളില്‍ മെഡിക്കല്‍ കോളേജില്‍ നെഞ്ചുരോഗ വിഭാഗത്തില്‍ പി.ജി. ഡോക്ടറായ യുവതിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്‌നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തില്‍ വന്‍ പ്രതിഷേധമാണുയര്‍ന്നത്. ഇതിനുപിന്നാലെയാണ് ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സഞ്ജയ് റോയ് പോലീസിന്റെ പിടിയിലായത്.

അറസ്റ്റിലായ പ്രതി പൊലീസിന്റെ സിവിക് വൊളന്റിയര്‍ ആയിരുന്നു. ഇതിനാല്‍ത്തന്നെ ആശുപത്രിയിലെ വിവിധയിടങ്ങളില്‍ പ്രവേശിക്കാനും ഇയാള്‍ക്ക് തടസ്സങ്ങളില്ലായിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ ആശുപത്രിയിലെത്തിയ ഇയാള്‍ സെമിനാര്‍ ഹാളില്‍ വിശ്രമിക്കുകയായിരുന്ന വനിതാ ഡോക്ടറെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ചെറുക്കാന്‍ ശ്രമിച്ചതോടെ ഡോക്ടറെ കൊലപ്പെടുത്തി. പിന്നാലെ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞുു. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ സ്ഥലത്തെത്തിയ മറ്റുഡോക്ടര്‍മാരാണ് വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

COMMENT

Recent Articles

Related Articles

Special